തിരുവള്ളൂർ: മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി മക്കൾ ചേർന്ന് പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ കൊടുംക്രൂരത അരങ്ങേറിയത്. സർക്കാർ സ്‌കൂളിലെ ലാബ് അസിസ്റ്റന്റായ ഇ.പി. ഗണേശൻ (56) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം സ്വാഭാവികമായ പാമ്പ് കടിയേറ്റുള്ള മരണമാണെന്ന് കരുതിയെങ്കിലും ഇൻഷുറൻസ് കമ്പനിയുടെ ഇടപെടലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഗണേശന്റെ പേരിൽ മൂന്ന് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികൾ മക്കൾ എടുത്തിരുന്നു. മരണത്തിന് പിന്നാലെ ക്ലെയിമിനായി മക്കൾ കാണിച്ച അമിത തിടുക്കവും അവരുടെ പെരുമാറ്റത്തിലെ വൈരുദ്ധ്യവും ശ്രദ്ധയിൽപ്പെട്ട ഇൻഷുറൻസ് കമ്പനി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിതാവിനെ മക്കൾ ആസൂത്രിതമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പണത്തിന് വേണ്ടി സ്വന്തം പിതാവിനെ ഇത്തരത്തിൽ കൊലപ്പെടുത്തിയത് തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിരിക്കുകയാണ്.



