തിരുവനന്തപുരം: മൂന്നാർ ദേവികുളം മുൻ എംഎൽഎയും ദീർഘകാലം സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഇതിന്റെ മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇടുക്കിയുടെ വികസനം മുൻനിർത്തി ചില പ്രധാന നിബന്ധനകൾ അദ്ദേഹം ബിജെപി നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. വനസംരക്ഷണ നിയമത്തിലെ മാറ്റങ്ങൾ, വന്യജീവി ആക്രമണങ്ങൾക്കുള്ള പരിഹാരം, ലയങ്ങളുടെ പുനരുദ്ധാരണം, മൂന്നാർ ഫ്ലൈഓവർ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് നടപ്പിലാക്കണമെന്നതാണ് രാജേന്ദ്രന്റെ പ്രധാന ആവശ്യങ്ങൾ.
ബിജെപി നേതൃത്വവുമായുള്ള ചർച്ചയിൽ താൻ സംതൃപ്തനാണെന്നും തന്റെ ആവശ്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കാമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പുനൽകിയതായും എസ്. രാജേന്ദ്രൻ പ്രതികരിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ചാലുടൻ അന്തിമ തീരുമാനമുണ്ടാകും. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് തവണ ദേവികുളത്തെ പ്രതിനിധീകരിച്ച രാജേന്ദ്രന്റെ ഈ നീക്കം ഇടുക്കിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. ഇടത് സഹയാത്രികർ കൂട്ടത്തോടെ ബിജെപിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ രാജേന്ദ്രന്റെ കടന്നുവരവ് ബിജെപിക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



