ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ എസ്.ഐ.ടി റെയ്‌ഡ്‌

ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ശേഖരിക്കാനാണ് ഈ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിന് പിന്നിൽ തന്ത്രിയുടെ താൽപ്പര്യമുണ്ടായിരുന്നുവെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമാണ്. റെയ്ഡിനിടെ വീട്ടിലെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് വിവരം.

അതേസമയം, റിമാൻഡിലായിരുന്ന തന്ത്രിക്ക് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ തന്ത്രിയുടെ വീട് സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെയാണ് എസ്.ഐ.ടി പരിശോധന ശക്തമാക്കിയത്. സ്വർണക്കൊള്ളയിൽ കൂടുതൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയുള്ള ഈ റെയ്ഡ് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles