തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പോലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.
ശങ്കരദാസ് അബോധാവസ്ഥയിലാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, കോടതിയിൽ സമർപ്പിച്ച ചികിത്സാ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമാണ് നടപടികളുമായി മുന്നോട്ട് പോകാൻ പോലീസ് തീരുമാനിച്ചത്. നിലവിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ തുടരുന്ന ശങ്കരദാസിനെ നാളെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്യും. ശബരിമലയിലെ ആഭരണങ്ങളും സ്വർണ്ണവും കൈകാര്യം ചെയ്തതിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ശങ്കരദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.



