കോഴിക്കോട്: മലപ്പുറത്തെയും കാസർകോട്ടെയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുൻനിർത്തി നടത്തിയ വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. കാസർകോട് നഗരസഭയിലെയും മലപ്പുറത്തെയും ഫലങ്ങൾ ചൂണ്ടിക്കാട്ടി വർഗീയ ധ്രുവീകരണത്തെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മന്ത്രിക്കെതിരെ വർഗീയ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് അനൂപ് വി.ആർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം മനസ്സിലാക്കാമെന്നും, ചില സമുദായങ്ങളിൽ പെട്ടവരല്ലാതെ മറ്റാരും അവിടെ ജയിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വർഗീയ പ്രസ്താവന. ഇത് കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചിരുന്നു. ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ വിശദീകരണം.



