വാഷിംഗ്ടൺ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നടത്തുന്ന വ്യോമാക്രമണങ്ങൾക്കെതിരെ അമേരിക്കൻ സെനറ്റിൽ ജനകീയ പ്രതിഷേധം ഇരമ്പുന്നു. യുദ്ധനീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സെനറ്റ് ഹിയറിംഗിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അമേരിക്കയെ മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും ഇറാനിലെ ബോംബാക്രമണം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സെനറ്റ് ഹാളിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരു സെനറ്റ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വസതിക്ക് സമീപം ഉൾപ്പെടെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ‘ഇറാനുമായി യുദ്ധം വേണ്ട’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യുദ്ധവിരുദ്ധ പ്രവർത്തകർ സെനറ്റിലെത്തിയത്. പ്രതിഷേധം കനത്തതോടെ ഹിയറിംഗ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. സമാധാനപരമായ പ്രതിഷേധത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗം നടത്തിയതാണ് സ്ഥാനാർത്ഥിക്ക് പരിക്കേൽക്കാൻ കാരണമായതെന്ന് ഡെമോക്രാറ്റിക് നേതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ഇറാനിലെ താവളങ്ങൾ തകർത്തതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് റിപ്പബ്ലിക്കൻ ഭരണകൂടം. എന്നാൽ സെനറ്റിലെ ഈ പ്രതിഷേധം ട്രംപിന്റെ യുദ്ധനയങ്ങൾക്കെതിരെ അമേരിക്കൻ ജനതയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയുടെ തെളിവായി വിലയിരുത്തപ്പെടുന്നു. ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ മൂലം പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാവുകയാണെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് വാഷിംഗ്ടണിലെ പ്രധാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.



