ബീജിംഗ്: അമേരിക്കയും ഇറാനും തമ്മിൽ ഉടലെടുക്കുന്ന യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്നും ഇത് നിലവിലുള്ള ലോകക്രമത്തെ പാടെ തച്ചുടയ്ക്കുമെന്നും പ്രശസ്ത ചൈനീസ് പ്രൊഫസറും ചരിത്രകാരനുമായ ജിയാങ് ഷുക്ക് പ്രവചിക്കുന്നു. പ്രെഡിക്ടീവ് ഹിസ്റ്ററി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലുമാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന നിഗമനങ്ങൾ പങ്കുവെച്ചത്. ഗണിതശാസ്ത്രത്തിലെ ഗെയിം തിയറിയും ചരിത്രവും ഭൗമരാഷ്ട്രീയവും വിശകലനം ചെയ്താണ് ജിയാങ് തന്റെ പ്രവചനങ്ങൾ നടത്തുന്നത്. ഡൊണാൾഡ് ട്രംപ് 2024-ൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും തുടർന്ന് ഇറാനെ ആക്രമിക്കുമെന്നും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് യുദ്ധത്തിൽ അമേരിക്ക നേരിടാൻ പോകുന്ന കനത്ത തിരിച്ചടിയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയുമായുള്ള ഒരു അന്ത്യയുദ്ധത്തിനായി ഇറാൻ സജ്ജമാണെന്ന് ജിയാങ് നിരീക്ഷിക്കുന്നു. മാനസികമായ മേൽക്കൈ ഇറാനുണ്ടെന്നും തങ്ങളുടെ ലക്ഷ്യത്തിനായി രക്തസാക്ഷിത്വം വരിക്കാൻ തയാറായ ഒരു നേതൃത്വമാണ് അവിടെയുള്ളതെന്നും അദ്ദേഹം പറയുന്നു. ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ പിന്തുണയില്ലാതെ അമേരിക്കയ്ക്ക് ഈ യുദ്ധത്തിൽ വിജയിക്കാനാവില്ലെന്ന് ഇറാൻ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക കേന്ദ്രങ്ങളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യം വെക്കുന്നതിലൂടെ ഈ രാജ്യങ്ങളെ അമേരിക്കയ്ക്കെതിരെ തിരിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപ കേന്ദ്രമായിരുന്ന ദുബായ് പോലും ഇറാന്റെ ആക്രമണ ഭീഷണിയിൽ അരക്ഷിതാവസ്ഥയിലാകുന്നത് ഇതിന്റെ സൂചനയാണ്.
യുദ്ധം കടുക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ ഇറാൻ ആക്രമിക്കുമെന്നാണ് മറ്റൊരു പ്രധാന പ്രവചനം. കുടിവെള്ളത്തിനായി 60 ശതമാനത്തോളം ഈ പ്ലാന്റുകളെ ആശ്രയിക്കുന്ന യുഎഇയും ഖത്തറും അടക്കമുള്ള രാജ്യങ്ങളിൽ ഇത് വലിയ ആഭ്യന്തര കലാപങ്ങൾക്ക് വഴിതെളിക്കും. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണ കയറ്റുമതിയും അവശ്യസാധനങ്ങളുടെ ഇറക്കുമതിയും തടസ്സപ്പെടും. ഇത് അമേരിക്കയോടും ട്രംപിനോടുമുള്ള ഈ രാജ്യങ്ങളുടെ വെറുപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. കൂടാതെ, ഇറാന്റെ പക്കലുള്ള ലളിതമായ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ആയിരക്കണക്കിന് ഡ്രോണുകളെ നേരിടാൻ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അത്യാധുനിക മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് അമേരിക്കയുടെ പ്രതിരോധ ശേഖരത്തെ വേഗത്തിൽ ശൂന്യമാക്കും.
പരാജയം സമ്മതിക്കാൻ കഴിയാത്തതിനാൽ ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങി ട്രംപ് കരയുദ്ധത്തിന് ഇറങ്ങാൻ സാധ്യതയുണ്ടെന്നും ജിയാങ് പറയുന്നു. ഇത് അമേരിക്കയ്ക്ക് അഞ്ച് ട്രില്യൺ ഡോളറിലധികം സാമ്പത്തിക ബാധ്യതയുണ്ടാക്കും. അഫ്ഗാനിസ്ഥാനെപ്പോലെ മലനിരകളാൽ ചുറ്റപ്പെട്ട ഇറാന്റെ ഭൂമിശാസ്ത്രം അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാകും. ട്രംപിന്റെ അമിതമായ ആത്മവിശ്വാസവും സാമ്പത്തിക താൽപ്പര്യങ്ങളുമാണ് ഇത്തരമൊരു യുദ്ധത്തിലേക്ക് അമേരിക്കയെ നയിക്കുന്നത്. ഹിറ്റ്‌ലർ സ്റ്റാലിനെ നേരിടാൻ പോയ ചരിത്രപരമായ അബദ്ധത്തോടാണ് ജിയാങ് ഇതിനെ ഉപമിക്കുന്നത്. ഒപ്പം, ട്രംപിന്റെ കുടുംബ ബിസിനസുകളിലെ സൗദി നിക്ഷേപവും തിരഞ്ഞെടുപ്പ് ഫണ്ടുകൾക്കായി ഇസ്രായേലി ശതകോടീശ്വരന്മാർ നൽകുന്ന വാഗ്ദാനങ്ങളും ഈ യുദ്ധ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോയി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള ട്രംപിന്റെ തന്ത്രമായും ഈ നീക്കത്തെ കാണാമെന്ന് പ്രൊഫസർ ജിയാങ് ഷുക്ക് വിലയിരുത്തുന്നു.



