അബുദാബി : യുഎഇയിലെയും മേഖലയിലെയും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ശാന്തത കൈവിടരുതെന്നും എംബസി നിർദ്ദേശിച്ചു.
നിലവിൽ യുഎഇ വ്യോമപാതയും സാധാരണ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ-യുഎഇ വിമാന കമ്പനികൾ പരിമിതമായ തോതിൽ പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഇതിനുള്ള സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഫെബ്രുവരി 28-ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കും അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത സന്ദർശക വിസയിലുള്ളവർക്കും യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഓവർസ്റ്റേ പിഴ ഒഴിവാക്കി നൽകിയിട്ടുണ്ട്.
അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങളും സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ എംബസി സജ്ജമാക്കിയിട്ടുണ്ട്. 800-46342 എന്ന ടോൾ ഫ്രീ നമ്പറിലോ +971 543090571 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. കൂടാതെ pbsk.dubai@mea.gov.in അല്ലെങ്കിൽ ca.abudhabi@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങൾ വഴിയും വിവരങ്ങൾ തേടാവുന്നതാണ്.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ അറിയിപ്പുകൾ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



