ദുബായ്: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് പ്രമുഖ യുഎഇ വ്യവസായിയും അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാനുമായ ഖലഫ് അൽ ഹബ്തൂർ രംഗത്തെത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ ഗൾഫ് രാജ്യങ്ങളെ തങ്ങൾ ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിന്റെ നടുവിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെക്കുറിച്ചോ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ അമേരിക്കൻ ഭരണകൂടം ചിന്തിച്ചിരുന്നോ എന്ന് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) ചോദിച്ചു.
സമാധാനത്തിനും സ്ഥിരതയ്ക്കുമായി രൂപീകരിച്ച ബോർഡ് ഓഫ് പീസ് പോലുള്ള മുൻകൈകളുടെ മഷി ഉണങ്ങും മുൻപേ മേഖലയെ വീണ്ടും ഒരു യുദ്ധക്കളമാക്കി മാറ്റാൻ ആരാണ് അനുവാദം നൽകിയതെന്ന് അദ്ദേഹം ട്രംപിനോട് ചോദിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണോ അമേരിക്ക ഇത്തരമൊരു തീരുമാനമെടുത്തതെന്നും മേഖലയിലെ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്നും ഹബ്തൂർ വ്യക്തമാക്കി.
മേഖലയിലെ സുപ്രധാന തുറമുഖങ്ങൾ അടഞ്ഞുപോയതും ഭക്ഷ്യവിതരണത്തെ ബാധിച്ചതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമാധാനത്തിനായി നൽകിയ വാഗ്ദാനങ്ങൾ എവിടെപ്പോയെന്നും ആശങ്ക പ്രകടിപ്പിച്ചു. ഗൾഫ് മേഖലയെ വെറുമൊരു യുദ്ധക്കളമായി മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്.



