അഹമ്മദാബാദ്: 1997ലെ കസ്റ്റഡി പീഡനക്കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്‌ഥൻ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടു. ഗുജറാത്ത് കോടതിയാണ് ഈ തീരുമാനമെടുത്തത്. സംശയാതീതമായി കേസ് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭട്ടിനെ വെറുതെ വിട്ടത്. അഡീഷണൽ ചീഫ് ജുഡീഷ്യനൽ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യയുടേതാണ് ഈ തീരുമാനം. സഞ്ജീവ് ഭട്ട് പോർബന്തർ എസ്‌പിയായിരിക്കുമ്പോഴുള്ള കേസിലാണ് ഈ വിധി.
1990ൽ സഞ്ജീവ് ഭട്ട് ജാം നഗർ എഎസ്‌പിയായിരുന്നപ്പോൾ കസ്റ്റഡിയിൽ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭു ദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസിൽ 2019 ജൂണിൽ ജാം നഗർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിനെയും കോസ്റ്റബിളായിരുന്ന പ്രവീൺ സിൻഹ് സാലെയെയും ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ബിജെപിയുടെ പക പോക്കലായിരുന്നുവെന്ന് സഞ്ജീവ് ഭട്ട് പ്രതികരിച്ചിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2002 ഫെബ്രുവരി 7നു നടന്ന ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചന സംബന്ധിച്ച് സുപ്രീം കോടതിയിൽ മൊഴി നൽകിയതിനെ തുടർന്നാണ് ഞാൻ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിൽ വന്നതെന്ന് ഭട്ട് പറഞ്ഞിരുന്നു. 1990 മുതൽ 2002 വരെ ഗുജറാത്ത് ഇന്റലിജൻസ് ബ്യുറോ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നു. 1990ലെ കസ്റ്റഡി മരണത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ രാജ്കോട്ട് ജയിലിലാണ് സഞ്ജീവ് ഭട്ട്