ന്യൂഡൽഹി: സംഭൽ ഷാഹി ജുമാ മസ്‌ജിദിൽ സർവേ തുടരാമെന്ന് അലഹബാദ് കോടതി. സർവേക്ക് അനുമതി നൽകിയിരുന്ന ചന്ദൗസി കോടതി വിധി അലഹബാദ് കോടതി ശരിവെച്ചു. സർവേ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജി കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുകൾ ചക്രവർത്തി ബാബർ ഹിന്ദു ക്ഷേത്രം തകർത്താണ് സംഭലിൽ മുസ്‌ലിം പള്ളി നിർമ്മിച്ചതെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് 2024 നവംബർ 19, 24 തിയ്യതികളിൽ മസ്‌ജിദിൽ സർവേ നടത്തിയത്.
സർവേ നടപടികളെ തുടർന്ന് പ്രദേശത്ത് പ്രതിഷേധങ്ങൾ ഉടലെടുക്കുകയും പോലീസുമായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.