റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് തലസ്ഥാനമായ റിയാദിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സിവിൽ ഡിഫൻസ് മുന്നറിയിപ്പിനെ തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഓൺലൈൻ വഴിയാക്കി. റിയാദ് നഗരത്തിന് വടക്കുള്ള വാദി അൽ-ത്വൂഖി റോഡിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒട്ടകങ്ങളെ കയറ്റിപ്പോയ ഒരു ട്രക്ക് മറിഞ്ഞു. പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് വാദിയിൽ ജലപ്രവാഹം ശക്തമായതാണ് അപകടത്തിലേക്ക് നയിച്ചത്. പ്രദേശം മണിക്കൂറുകളായി കനത്ത മഴക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.
ഇത് നിരവധി നീർച്ചാലുകളിലും വെള്ളപ്പൊക്കത്തിനും കാരണമായി. മഴയുടെ തീവ്രത വർധിക്കുമ്പോൾ വെള്ളപ്പൊക്ക സാധ്യതയുള്ള റോഡുകൾ മുറിച്ചുകടക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദ് മേഖല ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് മഴക്കെടുതിയുടെ ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.



