ദുബൈ : പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ദുബൈയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയുണ്ടായ ആക്രമണത്തിൽ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം വലിയ തോതിൽ തീപിടിത്തമുണ്ടായി. മേഖലയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെയാണ് നയതന്ത്ര കാര്യാലയത്തിന് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടായിരിക്കുന്നത്. കോൺസുലേറ്റിന് മുകളിൽ കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പരിഭ്രാന്തിയാണ് നഗരത്തിലുണ്ടായത്.
കോൺസുലേറ്റ് കോമ്പൗണ്ടിനുള്ളിലെ പാർക്കിംഗ് ഏരിയയിലാണ് ഡ്രോൺ പതിച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ഇറാൻ വികസിപ്പിച്ച ഷഹീദ് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നാലെ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം അതിവേഗം സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ദുബായ് മീഡിയ ഓഫീസും യുഎസ് വൃത്തങ്ങളും അറിയിച്ചു. മുൻകരുതൽ നടപടിയായി പ്രദേശം സുരക്ഷാ സേന വളയുകയും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ദുബൈയിലെ ആക്രമണത്തിന് പുറമെ സമാനമായ രീതിയിൽ റിയാദിലെ യുഎസ് എംബസിക്ക് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് സൂചന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിലെ തങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നീക്കം നടത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗൾഫ് മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടെ ഉണ്ടായ ഈ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇറാന്റെ പ്രകോപനപരമായ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഈ സംഭവം കാരണമായേക്കും.



