ബേപ്പൂർ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയും യുദ്ധഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ, വിദേശത്ത് കഴിയുന്ന മണ്ഡലത്തിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതൃകാപരമായ ഇടപെടലുമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബേപ്പൂർ മണ്ഡലത്തിലെ ഓരോ പ്രവാസിയുടെയും ക്ഷേമവിവരങ്ങൾ നേരിട്ട് അന്വേഷിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം സംവിധാനം തന്നെ സജീവമായിരിക്കുകയാണ്.
മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെയും നേരിട്ട് ബന്ധപ്പെട്ട് സുരക്ഷിതാവസ്ഥ ഉറപ്പുവരുത്താൻ മന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, എം.എൽ.എ ഓഫീസിൽ നിന്നുള്ള വൊളന്റിയർമാർ ഓരോ പ്രവാസിയെയും വ്യക്തിപരമായി ഫോണിലൂടെയും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ബന്ധപ്പെട്ടുവരുന്നു.
നിലവിലെ സാഹചര്യത്തിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിയുന്നതിനൊപ്പം, എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ തിരികെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ വിവരങ്ങളും കൈമാറുന്നുണ്ട്.
മുൻകരുതൽ എന്ന നിലയിൽ മന്ത്രി നടത്തുന്ന നീക്കം പ്രവാസികൾക്കിടയിൽ വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ജോലിസ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനും നാട്ടിലുള്ള ബന്ധുക്കളുടെ ആശങ്കയകറ്റാനും നടത്തുന്ന ഇടപെടൽ പ്രവാസികൾക്ക് വലിയ മാനസിക പിന്തുണയാണ്.
മന്ത്രിയുടെ കരുതലിന് പ്രവാസി സംഘടനകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും ഊർജിതമായി തുടരുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.



