ടെഹ്‌റാൻ: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാൻ കുർദ്ദിഷ് സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ച് അമേരിക്ക പുതിയ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. സിറിയയിലും ഇറാഖിലും അമേരിക്കയുടെ വിശ്വസ്ത പങ്കാളികളായ കുർദ്ദുകളെ ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കും അട്ടിമറി നീക്കങ്ങൾക്കും വേണ്ടി ഉപയോഗിക്കാനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇറാനിയൻ അതിർത്തികളിൽ സജീവമായ കുർദ്ദിഷ് വിഘടനവാദി ഗ്രൂപ്പുകൾക്ക് അത്യാധുനിക ആയുധങ്ങളും സാമ്പത്തിക സഹായവും നൽകാൻ സിഐഎ പദ്ധതി തയ്യാറാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇറാനിൽ ഭരണകൂട വിരുദ്ധ വികാരം ശക്തമാക്കാനും ആഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കാനും കുർദ്ദ് വംശജരുടെ സ്വാധീനം ഉപയോഗപ്പെടുത്താമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഇറാൻ, ഇറാഖ്, സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന കുർദ്ദുകളെ ഒരുമിച്ച് നിർത്തിക്കൊണ്ട് ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിന് വെല്ലുവിളി ഉയർത്താനാണ് ഈ ‘കുതന്ത്രം’ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ ഇസ്രായേലുമായി ചേർന്ന് ഇറാനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ഉള്ളിൽ നിന്ന് ഭരണകൂടത്തെ തകർക്കുക എന്ന ഇരട്ട തന്ത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
നിലവിൽ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ സായുധ വിപ്ലവമാക്കി മാറ്റാൻ കുർദ്ദിഷ് ഗ്രൂപ്പുകൾക്ക് സാധിക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ, ഈ നീക്കം മേഖലയിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിലിനും അസ്ഥിരതയ്ക്കും കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇറാഖിലെ കുർദ്ദിഷ് സ്വയംഭരണ പ്രദേശങ്ങളെ താവളമാക്കി ഇറാനിലേക്ക് കടന്നുകയറാനുള്ള നീക്കങ്ങളെ ഇറാൻ നേരത്തെ തന്നെ ശക്തമായി എതിർത്തിരുന്നു. അമേരിക്കയുടെ ഈ പുതിയ നീക്കം പുറത്തുവന്നതോടെ തങ്ങളുടെ അതിർത്തികളിൽ ഇറാൻ സുരക്ഷാ സേന അതീവ ജാഗ്രത പാലിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടലുകൾ ഉണ്ടായാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.



