ജിദ്ദ: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ ജിദ്ദ മുനിസിപ്പാലിറ്റി കർശന നടപടി സ്വീകരിച്ചു. നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ നാല് കേന്ദ്രങ്ങൾ അടപ്പിച്ചു. ലൈസൻസില്ലാതെയും അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രങ്ങളിൽ നിന്ന് ആയിരം കിലോയിലധികം കേടായ ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഈച്ചകളും എലികളും പെരുകിയ നിലയിൽ കണ്ടെത്തിയ ഒരു കേന്ദ്രത്തിൽ നിന്ന് ടൺ കണക്കിന് പച്ചക്കറികളും 47 ബോക്സ് ഈന്തപ്പഴങ്ങളും ഇവ പാക്ക് ചെയ്യാനുപയോഗിച്ചിരുന്ന നാല് മെഷീനുകളും അധികൃതർ പിടിച്ചെടുത്തു.
മറ്റൊരു കേന്ദ്രത്തിൽ തികച്ചും മോശമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പാലുൽപ്പന്ന നിർമ്മാണ ലാബും മുനിസിപ്പാലിറ്റി സംഘം പൂട്ടിച്ചു. ഇവിടെ നിന്ന് 40 കിലോ പാൽപ്പൊടിയും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. ഇവക്ക് പുറമെ, അനുമതിയില്ലാതെ വാഹന ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അനധികൃതമായി അയച്ചിരുന്ന ഷിപ്പിങ് കേന്ദ്രവും അധികൃതർ അടപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അറിയിച്ച മുനിസിപ്പാലിറ്റി, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബലദി’ (Balady) ആപ്പ് വഴിയോ 940 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും അഭ്യർഥിച്ചു.



