ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് ഇടുക്കിന്റെ നിയന്ത്രണമുള്ള ഇറാന്റെ തീരദേശ നഗരങ്ങളിലും ദ്വീപുകളിലും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ ഏറ്റവും വലിയ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഖേഷ്മ് ദ്വീപ്, സിരിക് എന്നിവിടങ്ങളിലായി മുപ്പതോളം സ്ഫോടനങ്ങളാണ് ഉണ്ടായത്. പ്രാദേശിക ഭരണകൂടത്തെയും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിനെയും ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഖേഷ്മ് ദ്വീപിൽ ഒരു വാർഫിനെ (കപ്പലുകൾ അടുപ്പിക്കുന്ന ജെട്ടി) ലക്ഷ്യമിട്ട് ആറോളം സ്ഫോടനങ്ങൾ നടന്നു. ഹോർമുസ് ഇടുക്കിന്റെ മേൽനോട്ടമുള്ള മറ്റൊരു തന്ത്രപ്രധാന മേഖലയായ സിരിക്കിൽ ഏഴുമുതൽ ഒൻപതുവരെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ഇവിടെ വാണിജ്യ-മത്സ്യബന്ധന വാർഫുകളാണ് ആക്രമിക്കപ്പെട്ടത്. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ പ്രമുഖ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ പത്തോളം സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ടെലികമ്മ്യൂണിക്കേഷൻ ടവറുകളും മത്സ്യബന്ധന തുറമുഖങ്ങളുമാണ് ഇവിടെ ലക്ഷ്യമിട്ടത്.
അതേസമയം, അമേരിക്ക നടത്തിയ ഈ സൈനിക നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ കടുത്ത ലംഘനമാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്ക ഉന്നയിക്കുന്ന ഇറാന്റെ ഭാഗത്തുനിന്നുണ്ടായെന്ന് പറയപ്പെടുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പ്രസ്താവനകളും തീർത്തും സംശയാസ്പദമായ ആരോപണങ്ങൾ മാത്രമാണെന്ന് ടെഹ്റാൻ പ്രതികരിച്ചു. ഹോർമുസ് ഇടുക്കിന് മേലുള്ള ഇറാന്റെ അധികാരവും നിയന്ത്രണവും ഇരുപക്ഷവും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൈവന്നതാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഓർമ്മിപ്പിച്ചു. ഈ സുപ്രധാന ജലപാതയിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി, ഹോർമുസ് ഇടുക്കിന്റെ പരിധിയിലൂടെ കടന്നുപോകുന്ന ഏതൊരു കപ്പലും ഇറാന്റെ ഭാഗവുമായി മുൻകൂട്ടി ഏകോപനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



