വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന്റെ തീരദേശ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി അമേരിക്ക തുടർച്ചയായ രണ്ടാം ദിവസവും കടുത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണവുമായി ഇറാൻ. കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിന് നേരെയും, യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈനിലെ പോർട്ട് സൽമാനിലുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വൻ ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയിലെ യു.എസ്-ഇറാൻ സൈനിക സംഘർഷം പ്രാദേശിക യുദ്ധമായി മാറി സമാധാന ചർച്ചകളെ പൂർണ്ണമായും അപകടത്തിലാക്കിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ രണ്ടാം ഘട്ട വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് വ്യക്തമാക്കുന്നു. ഇറാന്റെ ആക്രമണങ്ങൾക്ക് അറുതി വരുത്തി സൈനിക നടപടികൾ ‘പൂർണ്ണമാക്കാൻ’ മടിക്കില്ലെന്നും, ആവശ്യമെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും ഭീഷണികളെ വകവെക്കാതെ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ മേഖലയിലെ യു.എസ് കേന്ദ്രങ്ങൾ തന്നെ തകർക്കുമെന്ന് പ്രഖ്യാപിച്ച് ഇറാന്റെ റെവല്യൂഷണറി ഗാർഡ് രംഗത്തെത്തിയത്. കുവൈറ്റിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിട്ടതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമണം രൂക്ഷമായതോടെ ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന അപായ സൈറണുകൾ മുഴങ്ങി.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ധാരണകളെയും സമാധാന കരാറിലേക്കുള്ള നയതന്ത്ര ചർച്ചകളെയും ഈ പുതിയ സൈനിക നീക്കങ്ങൾ പൂർണ്ണമായും തകർക്കുമെന്ന ആശങ്ക ആഗോള തലത്തിൽ ശക്തമാണ്. വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള അൽ ജസീറയുടെ റിപ്പോർട്ടർ മാനുവൽ റപ്പാലോയുടെ വിലയിരുത്തൽ പ്രകാരം, വൈറ്റ് ഹൗസ് വിഭാവനം ചെയ്യുന്ന സമാധാന ചർച്ചകളും നിലവിലെ സൈനിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. യു.എസ് ഭരണകൂടം കടുത്ത സൈനിക നിലപാടുകളുമായി മുന്നോട്ട് പോകുമ്പോൾ, മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകൾ പൂർണ്ണമായും വഴിമുട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.



