യു.എ.ഇ യാത്രാരംഗത്ത് ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ ട്രെയിൻ സർവീസിന് ആവേശോജ്ജ്വല തുടക്കം!

അബുദബി: യു.എ.ഇയുടെ യാത്രാ ഗതാഗത രംഗത്ത് പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തിന്റെ ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ റെയിൽവേ സ്റ്റേഷനുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉദ്ഘാടന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഫുജൈറയ്ക്കും അബുദബിക്കും ഇടയിലുള്ള ആദ്യ ഷെഡ്യൂൾഡ് സർവീസുകളിൽ യാത്രക്കാരുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. പ്രാരംഭ ഘട്ടമായ ഇന്ന് ആകെ ആറ് പാസഞ്ചർ സർവീസുകളാണ് ഇത്തിഹാദ് റെയിൽ നടത്തുന്നത്.

ഇന്ന് രാവിലെ 5:34-ന് ഫുജൈറ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട കന്നി സർവീസ് രാവിലെ 7:19-നാണ് അബുദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വിജയകരമായി എത്തിച്ചേർന്നത്. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ എല്ലാ സീറ്റുകളും പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഏറ്റവും ആധുനികവും ഹൈടെക് സംവിധാനങ്ങളുമുള്ള യാത്രാ അന്തരീക്ഷമാണ് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ കോച്ചുകളിലും ഉറപ്പായ ഇരിപ്പിട സൗകര്യം, അതിവേഗ സൌജന്യ ഓൺബോർഡ് വൈ-ഫൈ, ഓരോ സീറ്റിലും പ്രത്യേക പവർ ഔട്ട്‌ലെറ്റുകൾ, വിപുലമായ ലഗേജ് അലവൻസുകൾ എന്നിവ ട്രെയിനുകളുടെ സവിശേഷതകളാണ്. ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ എല്ലാ മഹത്തായ ഘടകങ്ങൾക്കും അത് നിർമ്മിക്കപ്പെടുന്ന ദിവസവും ആളുകൾ അത് ഉപയോഗിച്ച് തുടങ്ങുന്ന ദിവസവും എന്നിങ്ങനെ രണ്ട് തുടക്കങ്ങളുണ്ടെന്നും, ഇന്ന് നമ്മൾ ആ രണ്ടാമത്തെ ചരിത്രപരമായ തുടക്കത്തിലേക്ക് കടക്കുകയാണെന്നും ഇത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അസ്സ അൽസുവൈദി വ്യക്തമാക്കി. ഫുജൈറയിൽ നിന്നുള്ള ഈ ആദ്യ യാത്ര രാജ്യത്തിന്റെ വലിയൊരു ദർശനം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്ന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ എത്തിയാൽ അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് സുഗമമായി പോകുന്നതിനായി അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി (അബുദബി മൊബിലിറ്റി) ഇത്തിഹാദ് റെയിൽ കൈകോർത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രെയിൻ ശൃംഖലയെ അബുദാബിയുടെ ബസ്, ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി പൂർണ്ണമായും സംയോജിപ്പിച്ചു കഴിഞ്ഞു. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ അവരുടെ യാത്ര അവസാനിക്കുന്നില്ലെന്നും, അന്തിമ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുന്നതുവരെ ആവശ്യമായ കണക്റ്റിവിറ്റി ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗ്ഫെലി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles