വാഷിങ്ടൺ : വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം ദൂരെയുള്ള നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാഷണൽ ഗാർഡ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്ന് വാഷിങ്ടൺ മേയർ മുറിയൽ ബൗസർ സ്ഥിരീകരിച്ചു.
വെടിവയ്പ്പിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികരും നിയമപാലകരും ചേർന്ന് പ്രതിയെന്ന് സംശയിക്കുന്ന 29 വയസ്സുള്ള റഹ്മാനുള്ള ലകാൻവാൾ എന്ന അഫ്ഗാൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രതിക്ക് വെടിയേറ്റിട്ടുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. 2021-ൽ ‘ഓപ്പറേഷൻ അല്ലൈസ് വെൽക്കം’ എന്ന പദ്ധതി പ്രകാരം ഇയാൾ യു.എസിൽ പ്രവേശിച്ചതാണെന്ന് വാർത്തയുണ്ട്.
പരുക്കേറ്റ നാഷണൽ ഗാർഡ് അംഗങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ. ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. യു.എസ്. സംഭവത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “വെറുപ്പിന്റെയും ഭീകരതയുടെയും പ്രവൃത്തി” എന്ന് വിശേഷിപ്പിച്ചു.



