ദോഹ/മനാമ: ഇറാന്റെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, പശ്ചിമേഷ്യൻ മേഖലയിലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ അടിയന്തര യുദ്ധമുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ബഹ്റൈനിൽ വ്യോമാക്രമണ സൈറണുകൾ ഉയർന്നതോടെ ജനങ്ങൾ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. തുറസ്സായ സ്ഥലങ്ങളിൽ ആരും നിൽക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾക്ക് തൊട്ടുപിന്നാലെ, ബഹ്റൈനിലെ ‘ഷെയ്ഖ് ഈസ’ വ്യോമതാവളം ലക്ഷ്യമിട്ട് തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അവിടെയുള്ള യുഎസ് സൈന്യത്തിന്റെ ഡ്രോണുകളുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും അറ്റകുറ്റപ്പണി നടത്തുന്ന സംവിധാനങ്ങളുമാണ് തങ്ങൾ തകർത്തതെന്നാണ് ഇറാന്റെ അവകാശവാദം. അതേസമയം, അയൽരാജ്യമായ ജോർദാനിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി കേട്ടു. ജോർദാനിലെ ഇന്ധന സംഭരണശാലകളും വലിയ തോതിലുള്ള ആയുധപ്പുരകളും ലക്ഷ്യമിട്ടാണ് തങ്ങൾ മിസൈലുകൾ അയച്ചതെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇതിന് പുറമെ, കുവൈറ്റിലും കനത്ത സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ ജനങ്ങൾക്കിടയിൽ ആശങ്ക പടർന്നു.
എന്നാൽ തങ്ങളുടെ വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നുകയറിയ ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധ സേന ആകാശത്തുവെച്ച് നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം അടിയന്തര സന്ദേശത്തിലൂടെ വ്യക്തമാക്കി. വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, അത് തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തകർക്കുന്നതിന്റെ ശബ്ദമാണെന്നും കുവൈറ്റ് സൈന്യം അറിയിച്ചു. കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിലെ റഡാർ സംവിധാനങ്ങളെയും എയർ ഡിഫൻസ് യൂണിറ്റുകളെയും ലക്ഷ്യമിട്ടാണ് തങ്ങൾ ബോംബാക്രമണം നടത്തിയതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. യുഎസ്-ഇറാൻ പോരാട്ടം ഗൾഫ് രാജ്യങ്ങളിലേക്ക് ആളിപ്പടരുന്നതോടെ പശ്ചിമേഷ്യ വൻ യുദ്ധഭീതിയിലാണ്.



