തിരുവനന്തപുരം: മുൻ മന്ത്രി കെ രാധാകൃഷ്ണനെ ഒതുക്കിയതിലൂടെ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യത പിണറായി വിജയൻ ഇല്ലാതാക്കി. കെ രാധാകൃഷ്ണനെ പാർലമെന്റിലേക്കയച്ചത് അദ്ദേഹത്തെ ഒതുക്കാൻ വേണ്ടിയായിരുന്നുവെന്നും മാത്യു കുഴൽനാടൻ എം എൽ എ കുറ്റപ്പെടുത്തി. ചേലക്കരയിലെ ജനങ്ങൾ ബാലറ്റിലൂടെ അതിന് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുഴൽനാടൻ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും തരം താണ അഭിപ്രായ പ്രകടനമാണിതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ പറഞ്ഞു.
കേരള ചരിത്രത്തിലാദ്യമാണ് പട്ടിക ജാതിക്കാർക്ക് ഒരു മന്ത്രിയില്ലാത്ത, കേരള മന്ത്രിസഭയിൽ പ്രധിനിത്യമില്ലാത്ത, അധികാരത്തിൽ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്, നിങ്ങൾ എത്ര മൂടിവെച്ചാലും ശ്രദ്ധിക്കപ്പെടരുതെന്ന് എത്ര ആഗ്രഹിച്ചാലും ചേലക്കരയിലെ ജനങ്ങൾ വിഷയം ചർച്ച ചെയ്യും. കെ രാധാകൃഷ്ണനെ പോലെ ഒരു സാന്നിധ്യം ചേലക്കരയിൽ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിൽ ആദ്യമായി പട്ടിക ജാതിക്കാർക്ക് മന്ത്രി സഭയിൽ പ്രാധിനിത്യം ഇല്ലാതാക്കിയ പിണറായി വിജയൻ, ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത നിഴൽ രൂപ പെട്ടപ്പോൾ അതില്ലാതാക്കിയ പിണറായി വിജയൻ, ഇത് രണ്ടും അടിസ്ഥാന വിഭാഗങ്ങളുടെ മനസ്സിൽ ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത രാഷ്ട്രീയമാണ് കുഴൽ നാടൻ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. രാധാകൃഷ്ണൻ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നെന്നാണ് ഇപ്പോൾ പറയുന്നത്. രാധാകൃഷ്‌ണനെതിരെ നേരത്തെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്. ഇതിന് മുൻപുള്ള എല്ലാ മന്ത്രി സഭയിലും ദളിത് മന്ത്രിമാർ ഉണ്ടായിരുന്നോ എന്നും ഗോവിന്ദൻ ചോദിച്ചു. കാര്യലാഭത്തിനു വേണ്ടി കുഴൽനാടൻ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



