കൊച്ചി : പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്സിങ് വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കോട്ടയം മണർക്കാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് ഇന്ന് അന്തരിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽപ്പെട്ട മൂന്ന് വിദ്യാർത്ഥികളും മരണപ്പെട്ട ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവർ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു.
അശമന്നൂർ കെ.എം.പി നഴ്സിങ് കോളേജിലെ വിദ്യാർത്ഥി സംഘമാണ് ഇന്നലെ കനാലിൽ കുളിക്കാനിറങ്ങിയത്. കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് എമിലിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. അന്ന് തന്നെ മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളും കനാലിൽ നിന്ന് കണ്ടെടുത്തിരുന്നു. ഏറെ പ്രതീക്ഷയോടെ എമിലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സഹപാഠികളുടെയും നാടിന്റെയും നൊമ്പരമായി മാറിയിരിക്കുകയാണ് ഈ വിദ്യാർത്ഥി സംഘത്തിന്റെ വേർപാട്.



