ജിദ്ദ: ഫിഫ ലോക കപ്പ് ഫുട്ബാൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി സൗദി അറേബ്യ. ഇറാഖുമായി നടന്ന മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് അവസാന റൗണ്ടിലേക്ക് സൗദി യോഗ്യത നേടിയത്. ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ സൗദി അറേബ്യ തുടർച്ചയായ മൂന്നാമത്തെ ലോക കപ്പിലേക്കാണ് യോഗ്യത നേടുന്നത്. ഇതുവരെ അഞ്ച് ലോകകപ്പുകളിൽ സൗദി കളിച്ചിട്ടുണ്ട്.
ജിദ്ദയിലെ അൽ ഇൽമ ബാങ്ക് സ്റ്റേഡിയത്തിൽ നടന്ന നിർണായകമായ മത്സരത്തിലാണ് ഇറാഖിനെ സൗദി അറേബ്യ സമനിലയിൽ തളച്ചത്. ഇതോടെ ഇറാഖിന്റെ 2026 ലോക കപ്പ് സ്വപ്നങ്ങൾ തകരുകയും ചെയ്തു. യോഗ്യത നേടാൻ ഇറാഖിന് ജയം അനിവാര്യമായിരുന്നു. സൗദിക്ക് സമനിലകൊണ്ട് യോഗ്യന്ത നേടാൻ സാധിക്കുമായിരുന്നു.
സലിം അൽ ദോസരിയുടെ നേതൃത്വത്തിൽ ശക്തമായ മുന്നേറ്റങ്ങൾ സൗദി നടത്തിയെങ്കിലും ഇറാഖി ഗോൾ കീപ്പർ ജലാൽ ഹസന്റെ പ്രതിരോധ വലകൾ കുലുക്കാൻ സൗദിക്കായില്ല. ഇറാഖും കനത്ത മുന്നേറ്റങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കാണാൻ സാധിച്ചില്ല.



