ന്യൂജേഴ്സി: ഫിഫ ലോകകപ്പിലെ അതിനിർണ്ണായകമായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ഇക്വഡോർ ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഇ-യിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇക്വഡോർ രണ്ട് ഗോളുകൾ തിരിച്ചടിച്ച് അവിസ്മരണീയമായ വിജയം സ്വന്തമാക്കിയത്. തോൽവിയോടെ ജർമ്മനിയുടെ തുടർച്ചയായ 11 മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമമായി. എങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ജർമ്മനിയും നോക്കൗട്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഇക്വഡോർ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.
ന്യൂജേഴ്സിയിലെ സ്റ്റേഡിത്തിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ഇക്വഡോർ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ജർമ്മനി മുന്നിലെത്തിയിരുന്നു. ഫ്ലോറിയൻ വിർട്സിന്റെ പാസിൽ നിന്നാണ് സാനെ ഗോൾ നേടിയത്. എന്നാൽ ഈ ഗോളിന് തൊട്ടുമുമ്പ് ജർമ്മൻ താരം അലക്സാണ്ടർ പാവ്‌ലോവിച്ച് ഇക്വഡോറിന്റെ പെഡ്രോ വിറ്റെയുടെ തലയിൽ ബൂട്ടുപയോഗിച്ച് ഇടിച്ചതിന് ഫൗൾ അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തിനെതിരെ ഇക്വഡോർ താരങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിവാദങ്ങൾക്കിടയിലും കളി തുടർന്ന ഇക്വഡോർ ഒൻപതാം മിനിറ്റിൽ തന്നെ മറുപടി നൽകി. ജർമ്മൻ താരം ഫെലിക്സ് മിച്ചെക്ക് സംഭവിച്ച പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത് സണ്ടർലാൻഡ് വിങ്ങർ നിൽസൺ ആംഗുലോ 20 വാര അകലെ നിന്ന് തൊടുത്ത തകർപ്പൻ ഷൂട്ട് മാനുവൽ നോയറെ മറികടന്ന് വലയിൽ ചെന്നു (1-1).
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമ്മൻ താരം കൈ ഹാവേർട്സിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വി.എ.ആർ പരിശോധനയിൽ അതിന് മുൻപ് സാനെ ഇക്വഡോർ താരത്തെ ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പെനാൽറ്റി ഒഴിവാക്കപ്പെട്ടു. സമനില തങ്ങൾക്ക് പുറത്തേക്കുള്ള വഴിയൊരുക്കുമെന്ന് മനസ്സിലാക്കിയ ഇക്വഡോർ അവസാന നിമിഷങ്ങളിൽ കളി കടുപ്പിച്ചു. മത്സരത്തിന്റെ 77-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് കെവിൻ റോഡ്രിഗസ് ഫ്ലിക്ക് ചെയ്തത് ബോക്സിൽ നിലയുറപ്പിച്ചിരുന്ന ഗോൺസാലോ പ്ലാറ്റ മികച്ചൊരു ടച്ചിലൂടെ ജർമ്മൻ ഗോൾവലയിലേക്ക് തള്ളിവിട്ടു (2-1). ഈ ഗോളോടെ സ്റ്റേഡിയത്തിലെ ഇക്വഡോർ ആരാധകർ വലിയ രീതിയിൽ വിജയാഘോഷങ്ങൾ പങ്കുവെക്കുകയും പലരും സന്തോഷക്കണ്ണീർ പൊഴിക്കുകയും ചെയ്തു.



