പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവിനെ (15) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം ഒൻപതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധ പരിപാടികൾക്ക് മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് അഭിനവ്. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്-റീത്ത ദമ്പതികളുടെ മകനാണ് മരിച്ച അഭിനവ്.
വൈകുന്നേരം വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് അഭിനവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. കഴിഞ്ഞ മാസം ഇതേ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അർജുൻ ആത്മഹത്യ ചെയ്‌തിരുന്നു.
സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സമരപരിപാടികളിലും പ്രതിഷേധ പ്രകടനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു മരിച്ച അഭിനവ്. അർജുൻ്റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ ഒടുവിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ സ്‌കൂൾ അധികൃതർ നടപടിയെടുത്തതിൽ അവസാനിച്ചിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.



