തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി വെണ്ണിയൂർ സ്വദേശിയായ മുഹമ്മദ് റയാൻ (25) ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ അത്താണി, വെളപ്പായ റെയിൽവേ ഗേറ്റുകൾക്കിടയിലുള്ള ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുഹമ്മദ് റയാൻ.
തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്‌പ്രസ് തട്ടിയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവ ഡോക്ടറുടെ അപ്രതീക്ഷിത വേർപാട് മെഡിക്കൽ കോളജിലെ സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആഘാതമായി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



