കൊല്ലം: പത്തനാപുരത്ത് പത്തൊൻപതുകാരിയായ യുവതിക്ക് നേരെ അയൽവാസികളായ ഒരു കുടുംബത്തിന്റെ ക്രൂരമായ മർദനവും അതിക്രമവും. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയൽവാസികളായ മൂന്ന് പേർ ചേർന്ന് ക്രൂരമായ അതിക്രമം നടത്തിയത്. ഹന്നയെ വീട്ടിൽ നിന്ന് ബലമായി പിടിച്ച് വലിച്ച് പുറത്തേക്കിട്ട് നിലത്തിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. അയൽവാസികൾ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും പെൺകുട്ടിക്ക് നേരെയുള്ള അതിക്രമത്തിലും കലാശിച്ചത്. ഹന്നയെ കൈകളിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്റെയും ക്രൂരമായി മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അയൽവാസിയായ സുനിൽ കുമാറിനെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യയും മകനും ഈ ക്രൂരമായ ആക്രമണത്തിൽ നേരിട്ട് പങ്കാളികളാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിൽ സുനിൽ കുമാറിന്റെ മകൻ മിഥുൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പത്തനാപുരം പോലീസ് അറിയിച്ചു.



