മക്ക: ഈദുൽ ഫിത്വർ ദിനമായ വെള്ളിയാഴ്ച രാവിലെ മക്കയിലെ വിശുദ്ധ ഹറമിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പെരുന്നാൾ നിസ്കാരം നിർവഹിച്ചു. ഹറം പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞ ആയിരക്കണക്കിന് വിശ്വാസികൾക്കൊപ്പമാണ് അദ്ദേഹം നിസ്കാരത്തിൽ പങ്കുചേർന്നത്. സൗദിയിലെ മുതിർന്ന രാജകുമാരന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.
നിസ്കാരത്തിന് ശേഷം വിശുദ്ധ ഹറമിലെത്തിയ പ്രമുഖരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിച്ച കിരീടാവകാശി അവർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. തുടർന്ന് എല്ലാവർക്കുമായി അദ്ദേഹം പ്രഭാതഭക്ഷണം ഒരുക്കി. റമദാനിലെ 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ശവ്വാൽ ഒന്ന് വെള്ളിയാഴ്ചയാണെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യം മുഴുവൻ വലിയ ആഘോഷപ്പൊലിമയിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്. മേഖലയിലെ സംഘർഷങ്ങൾക്കിടയിലും തീർത്ഥാടകർക്കും വിശ്വാസികൾക്കും സുരക്ഷിതമായി ആരാധനകൾ നിർവഹിക്കാനുള്ള വിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം മക്കയിലും മദീനയിലും ഒരുക്കിയിരിക്കുന്നത്.



