റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും രാജ്യത്തെ എണ്ണ വിതരണ ശൃംഖലക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ തന്ത്രപ്രധാനമായ ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്‌ലൈനിലൂടെയുള്ള എണ്ണ വിതരണത്തിൽ പ്രതിദിനം 7,00,000 ബാരലിന്റെ കുറവുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, രാജ്യത്തെ മൊത്തം എണ്ണ ഉൽപാദനത്തിൽ പ്രതിദിനം 6,00,000 ബാരലിന്റെ കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഈ നീക്കം ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. എണ്ണ കേന്ദ്രങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായും സൗദി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ എണ്ണ വിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



