വാഷിംഗ്ടൺ/ദോഹ: ഹോർമോസ് കടലിടുക്കിൽ ഇറാൻ പ്രയോഗിക്കാൻ സാധ്യതയുള്ള കടൽ മൈൻ യുദ്ധമുറ ആഗോള വ്യാപാര മേഖലയ്ക്ക് വൻ ഭീഷണിയാണെന്നും, വാഷിംഗ്ടണിന് ഇതുവരെ പരിഹരിക്കാനാകാത്ത സങ്കീർണ്ണമായ സൈനിക വെല്ലുവിളിയാണ് ഇത് ഉയർത്തുന്നതെന്നും മുൻ യുഎസ് മറൈൻ കോർപ്സ് ഓഫീസറും പ്രമുഖ പ്രതിരോധ അനലിസ്റ്റുമായ ഡാൻ ഗ്രേസിയർ. അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട നിലവിലെ സൈനിക സംഘർഷത്തിനിടയിൽ, ഹോർമോസ് കടലിടുക്ക് പോലെയുള്ള തന്ത്രപ്രധാനമായ കപ്പൽപ്പാത പൂർണ്ണമായി അടച്ചുപൂട്ടാൻ ഇറാന്റെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കം പോലും മതിയെന്ന വിലയിരുത്തലുകളോട് അദ്ദേഹം പൂർണ്ണമായി യോജിച്ചു.
“കടൽ മൈനുകൾ ഉപയോഗിച്ചുള്ള യുദ്ധമുറ അതീവ സങ്കീർണ്ണവും കുഴപ്പിക്കുന്നതുമാണ്. ഇറാൻ കേവലം ഒന്നോ രണ്ടോ മൈനുകൾ കടലിൽ നിക്ഷേപിച്ചാൽ പോലും, ആ കപ്പൽപ്പാതകൾ പിന്നീട് ശുദ്ധീകരിച്ച് സുരക്ഷിതമാക്കുക എന്നത് അമേരിക്കയെ സംബന്ധിച്ച് ഭീമമായ പ്രക്രിയയായി മാറും,” അൽ ജസീറയോട് സംസാരിക്കവെ ഗ്രേസിയർ വ്യക്തമാക്കി. ഈ മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ കോടിക്കണക്കിന് രൂപ വിലമതിപ്പുള്ളവയായതിനാൽ, മൈൻ സാന്നിധ്യത്തെക്കുറിച്ചുള്ള ചെറിയൊരു സംശയം പോലും ആഗോള വ്യാപാരത്തെയും എണ്ണ വിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ഈ തന്ത്രം ‘അസമര യുദ്ധമുറയുടെ’ (കബളിപ്പിക്കുന്നതും അസമത്വമുള്ളതുമായ പോരാട്ട ശൈലി) കാതലായ ബുദ്ധിമുട്ടുകളെയാണ് കാണിക്കുന്നത്. തങ്ങൾ ദുർബലരാണെന്ന് ലോകത്തിന് മുന്നിൽ തോന്നിക്കാത്ത രീതിയിൽ ഈ പ്രതിസന്ധിയിൽ നിന്നും എങ്ങനെ പിന്മാറണം എന്നറിയാതെ വാഷിംഗ്ടണിലെ നയതന്ത്രജ്ഞർ വലിയൊരു ആശയക്കുഴപ്പത്തിലാണ്. “ഇത് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള വലിയൊരു കടങ്കഥയാണ്. കാരണം സ്വന്തം തീരങ്ങൾക്കപ്പുറത്തേക്ക് വലിയ സൈനിക ശക്തിയൊന്നും പ്രകടിപ്പിക്കാതെ തന്നെ ഇറാന് ഇവിടെ വലിയ നേട്ടങ്ങളുണ്ട്. യുഎസിനും ഇസ്രായേലിനും ഈ യുദ്ധത്തിൽ വലിയ തലവേദന സൃഷ്ടിക്കാൻ കേവലം ചെറിയ ചില തടസ്സപ്പെടുത്തൽ നടപടികൾ മാത്രം ഇറാൻ സ്വീകരിച്ചാൽ മതിയാകും,” ഗ്രേസിയർ വിശദീകരിച്ചു. .
അസമര യുദ്ധമുറ എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യത്തിന് ഇതുവരെ കൃത്യമായി മനസ്സിലാക്കാനോ പ്രതിരോധിക്കാനോ കഴിഞ്ഞിട്ടില്ലാത്ത ഒരു സൈനിക പ്രശ്നമാണെന്നും, അതിനാൽ വാഷിംഗ്ടൺ നേതൃത്വം എത്രയും വേഗം ഈ ശത്രുത അവസാനിപ്പിക്കാൻ സജീവമായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് തങ്ങളുടെ തന്ത്രങ്ങൾ മാറ്റാൻ ഇനി സമയം വൈകിപ്പോയോ എന്ന ചോദ്യത്തിന്, നിലവിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം സമ്മതിച്ചു. “നാം ഇപ്പോൾ കടുവയുടെ വാലിൽ പിടിച്ച അവസ്ഥയിലാണ്. ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ കാര്യങ്ങൾ പഠിക്കുക സാധ്യമാണെങ്കിലും, ഭാവിയിൽ മികച്ച തന്ത്രങ്ങൾ പ്രയോഗിക്കാൻ യുദ്ധം അവസാനിച്ച ശേഷം കാര്യങ്ങൾ വിശകലനം ചെയ്യുന്നതാണ് എപ്പോഴും എളുപ്പമെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.



