റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.
ഇരുപത് വർഷത്തെ ശിക്ഷ കാലാവധി ഇന്നലെയാണ് പൂർത്തിയായത്. സൗദിയിലെ സർക്കാർ മേഖല പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചെങ്കിലും പ്രധാനപ്പെട്ട വകുപ്പുകള് പ്രവൃത്തിക്കും എന്നാണ് ഔദ്യോഗികമ്യി ലഭിച്ച വിവരം. വാരാന്ത്യ അവധി കഴിഞ്ഞ ഞായറാഴ്ച മുതൽ നടപടികൾ മുന്നോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷ.
മോചനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഏറെ കുറേ മുന്നോട്ട് പോയിട്ടുണ്ടെന്നു പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ പറഞ്ഞു. ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾ പൂർത്തിയായ ശേഷമാണ് എമർജൻസി സർട്ടിഫിക്കറ്റിൽ എക്സിറ്റ് ലഭിക്കുക. പെരുന്നാൾ അവധി എക്സിറ്റ് വിസ ഉൾപ്പടെയുള്ള നടപടി ക്രമത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും നിയമ സഹായ സമിതി ഭാരവാഹികൾ പറഞു.
ജയിലിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലും നടപടി വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസ്സിയും, അഭിഭാഷകരും പവർ ഓഫ് അറ്റൊർണിയും നിയമ സഹായ സമിതിയും തുടരുന്നുണ്ട്. വൈകുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ദീർഘകാലം പഴക്കമുള്ള കേസായതിനാൽ നടപടികൾ പൂർത്തിയാക്കാനുള്ള സ്വാഭാവിക സമയം മാത്രമാണ് എടുക്കുന്നതെന്നും റിയാദ് റഹീം സഹായ സമിതി വാർത്ത കുറിപ്പിൽ വ്യക്തമാക്കി



