കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷം; എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

തിരുവനന്തപുരം: കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തലസ്ഥാന നഗരിയിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ളാദ പ്രകടനമാണ് ഇരുവിഭാഗവും തമ്മിലുള്ള തെരുവ് യുദ്ധമായി മാറിയത്. പ്രകടനത്തിനിടെ കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് എസ്.എഫ്.ഐ ആരോപിക്കുമ്പോൾ, എസ്.എഫ്.ഐയുടെ അക്രമമാണ് സംഘർഷത്തിന് കാരണമെന്ന് കെ.എസ്.യു തിരിച്ചടിച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ പ്രദേശം മണിക്കൂറുകളോളം സംഘർഷഭരിതമായി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായതോടെ പൊലീസ് ലാത്തിവീശുകയും പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കെ.എസ്.യു പ്രവർത്തകർ പൊലീസ് വാഹനം ആക്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സർവകലാശാല പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും പിടിച്ചെടുത്താണ് എസ്.എഫ്.ഐ യൂണിയൻ ഭരണം നിലനിർത്തിയത്. എസ്.എഫ്.ഐയുടെ എസ്. ശിവ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കെ.എസ്.യുവിന്റെ ഫാത്തിമ ഫർഹ വൈസ് ചെയർപേഴ്സണായും വിജയിച്ചു. ക്യാമ്പസുകളിലെ തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ഈ വിജയമെന്ന് എസ്.എഫ്.ഐ നേതൃത്വം അവകാശപ്പെട്ടപ്പോൾ, ജനാധിപത്യം അട്ടിമറിച്ചാണ് എസ്.എഫ്.ഐ വിജയം നേടിയതെന്ന് കെ.എസ്.യു ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ഈ അക്രമസംഭവങ്ങൾ സർവകലാശാലാ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്

 

Related Articles

- Advertisement -spot_img

Latest Articles