റിയാദ് : സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അതിർത്തി സേന പരാജയപ്പെടുത്തി. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് 1708 പേരെ അതിർത്തി സേനഅറസ്റ്റ് ചെയ്തു. അതിർത്തി സുരക്ഷാ നിയമലംഘനം നടത്തിയ 995 എത്യോപ്യൻ വംശജരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 695 യെമൻ പൗരന്മാരുമാണ് പിടിയിലായത്. മൂന്ന് എറിട്രിയൻ, സൊമാലി, സുഡാനീസ് പൗരന്മാർക്ക് പുറമെ 15 സൗദി പൗരന്മാരും പിടിക്കപെട്ടവരിൽ ഉൾപ്പെടുന്നു.
350,644 ആംഫെറ്റാമൈൻ ഗുളികകളും മെഡിക്കൽ നിയന്ത്രണത്തിന് വിധേയമായ 1,526,629 ഗുളികകളും അതിർത്തി സേന പിടിച്ചെടുത്തു. പുറമെ 2.6 ടൺ ഹാഷിഷ്, 144 ടൺ ഖാത്ത് എന്നിവയും പിടിച്ചെടുത്തു. തബൂക്ക്, ജിസാൻ, അസിർ, നജ്‌റാൻ എന്നീ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ലഹരിക്കടത്തുകാരെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും സംരക്ഷിക്കുന്നതിന് മയക്കുമരുന്നിനും കള്ളക്കടത്തിനും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടരുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നിന്റെ ചട്ടക്കൂടിനുള്ളിലാണ് ഇത്തരം പ്രവർത്തനങ്ങൾ വരുന്നത്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ടോൾ ഫ്രീ നമ്പറായ 911 ലും സൗദിയിലെ മറ്റ് പ്രദേശങ്ങളിലെ 994, 999 എന്നീ നമ്പറുകളിലും മയക്കുമരുന്ന് കള്ളക്കടത്ത് അല്ലെങ്കിൽ കടത്ത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ റിപ്പോർട്ടിംഗ് നമ്പറായ 995 ലേക്ക് വിളിച്ചോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. എല്ലാ റിപ്പോർട്ടുകളും പൂർണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യപ്പെടുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.