കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ പ്രമുഖ ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതായി കണ്ടെത്തി. കല്ലായി ഡിവിഷനിലെ സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ഗുരുതര വീഴ്ച പുറത്തുവന്നത്.
പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വിനുവിന് സ്വന്തം വാർഡിൽ വോട്ടില്ലെന്ന വിവരം കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുൻപ് മലാപ്പറമ്പ് ഡിവിഷനിൽ വോട്ട് ചെയ്‌തിരുന്ന വിനു, താമസം മാറുകയോ മറ്റൊരിടത്തേക്ക് സ്ഥിരമായി പോകുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ അവിടെ പേരുണ്ടാകുമെന്നാണ് നേതൃത്വം കരുതിയിരുന്നത്.
വോട്ടർ പട്ടികയുടെ വിവിധ ഘട്ടങ്ങളിൽ പേര് ഒഴിവാക്കിയവരുടെ ലിസ്റ്റിൽ വിനുവിന്റെ പേര് ഉൾപ്പെട്ടിരുന്നില്ലെന്നും അവർ പറയുന്നു. ഈ തിരിച്ചടിയിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.



