കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയർ സ്ഥാനാർത്ഥികളായി പരിഗണിച്ചിരുന്ന പ്രമുഖർക്ക് തോൽവി. നിലവിലെ ഡെപ്യൂട്ടി മേയറായ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി.പി. മുസാഫർ അഹമ്മദും കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ യു.ഡി.എഫ്. സ്ഥാനാർത്ഥി നിയാസ് പാറോപ്പടിയും ആണ് പരാജയപ്പെട്ടത്.
കോർപ്പറേഷനിലെ 39-ാം വാർഡായ മീഞ്ചന്തയിൽ നിന്നാണ് മുസാഫർ അഹമ്മദ് മത്സരിച്ചത്. ഇവിടെ യു.ഡി.എഫ്. സ്ഥാനാർത്ഥി എസ്.കെ. അബൂബക്കർ വിജയിച്ചു. നേരത്തെ ബി.ജെ.പി.യുടെ സിറ്റിങ് വാർഡായിരുന്ന മീഞ്ചന്ത, വാർഡ് പുനർനിർണയിച്ച ശേഷമാണ് നിലവിലെ രൂപത്തിലായത്. അതേസമയം, യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ നിയാസ് പാറോപ്പടി പാറോപ്പടി വാർഡിൽ നിന്നാണ് ജനവിധി തേടിയിരുന്നത്. ഇരു മുന്നണികളുടെയും പ്രധാന സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് കോഴിക്കോട് കോർപ്പറേഷനിൽ അപ്രതീക്ഷിത തിരിച്ചടിയായി.



