വാഷിഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പരസ്യപ്പെടുത്തിത്തുടങ്ങി. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സുതാര്യത വേണമെന്ന പൊതുജനങ്ങളുടെ ശക്തമായ ആവശ്യത്തിനും ഒടുവിലാണ് ഈ സുപ്രധാന നീക്കം. എപ്‌സ്റ്റീന്റെ ലൈംഗികക്കടത്ത് ശൃംഖലയെക്കുറിച്ചും അതിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെക്കുറിച്ചുമുള്ള നിർണ്ണായക വിവരങ്ങൾ ഈ രേഖകളിലൂടെ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
ഫെഡറൽ ഏജൻസികൾ ദശകങ്ങളായി ശേഖരിച്ച അന്വേഷണ റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ, ഇമെയിലുകൾ, മറ്റ് ആശയവിനിമയങ്ങൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് പേജുകൾ വരുന്ന രേഖകളാണ് ഘട്ടംഘട്ടമായി പുറത്തുവിടുന്നത്. എപ്‌സ്റ്റീൻ എങ്ങനെയാണ് ഇത്രയും കാലം സ്വാധീനമുപയോഗിച്ച് നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ എവിടെനിന്നായിരുന്നുവെന്നും വ്യക്തമാക്കുന്ന തെളിവുകൾ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയക്കാർ, ബിസിനസ് പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരുമായി എപ്‌സ്റ്റീൻ പുലർത്തിയിരുന്ന ബന്ധങ്ങൾ ഈ ഫയലുകൾ വഴി വീണ്ടും ചർച്ചയായേക്കാം.
എപ്‌സ്റ്റീന്റെ ഇരകളായവരും അവരുടെ അഭിഭാഷകരും നീതിന്യായ വകുപ്പിന്റെ ഈ തീരുമാനത്തെ വലിയ വിജയമായാണ് കാണുന്നത്. സത്യം പുറത്തുവരുന്നത് ഇരകൾക്ക് നീതി ലഭിക്കുന്നതിനും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും സഹായിക്കുമെന്ന് അവർ പ്രതികരിച്ചു. 2019-ൽ ജയിലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ എപ്‌സ്റ്റീൻ മരിച്ചതിനെത്തുടർന്ന് നിലച്ചുപോയ പല അന്വേഷണങ്ങൾക്കും പുതിയ വെളിപ്പെടുത്തലുകൾ വഴിത്തിരിവാകും. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ക്രിമിനൽ കേസുകളിൽ ഒന്നായ എപ്‌സ്റ്റീൻ കേസിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് സർക്കാർ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയിലെ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ ശകങ്ങളോളം നീണ്ടുനിന്ന ഒരു ലൈംഗികക്കടത്ത് ശൃംഖല രഹസ്യമായി നടത്തിയിരുന്നു എന്നാണ് കുറ്റം. ലോകമെമ്പാടുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ബിസിനസ് പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തടഞ്ഞുവെച്ച് തന്റെ ദ്വീപുകളിലും മാൻഹട്ടനിലെ വീട്ടിലും വെച്ച് ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നു.
ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റായ ബിൽ ക്ലിന്റൺ, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരുടെ പേരുകൾ പലപ്പോഴായി ചർച്ചകളിൽ വന്നിട്ടുണ്ട്. പുറത്തുവന്ന രേഖകളിൽ എപ്‌സ്റ്റീന്റെ സുഹൃത്തുക്കളായിരുന്ന നിരവധി ലോകനേതാക്കളുടെയും പ്രമുഖരുടെയും പേരുകൾ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.



