ലോകകപ്പ് 2026: ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളിലായി ഉദ്ഘാടന മാമാങ്കം; ഷക്കീറയും കാറ്റി പെറിയും ഉൾപ്പെടെ വമ്പൻ താരനിര

മെക്സിക്കോ സിറ്റി: കായികലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് ചരിത്രപ്രസിദ്ധമായ തുടക്കം കുറിക്കാൻ വടക്കേ അമേരിക്കൻ ഭൂഖണ്ഡം ഒരുങ്ങി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ മൂന്ന് ആതിഥേയ രാജ്യങ്ങളായ മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലായി മൂന്ന് വ്യത്യസ്ത ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ പ്രധാന ഉദ്ഘാടന ചടങ്ങ് ജൂൺ 11 വ്യാഴാഴ്ച മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ നടക്കും. പ്രാദേശിക സമയം രാവിലെ 11:30-ന് (ഉദ്ഘാടന മത്സരത്തിന് 90 മിനിറ്റ് മുൻപ്) ആരംഭിക്കുന്ന ഈ കലാപ്രകടനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ പോരാട്ടം അരങ്ങേറുക. 1970, 1986 വർഷങ്ങൾക്ക് ശേഷം മൂന്നാമതൊരു ലോകകപ്പിന് കൂടി വേദിയാകുന്നതോടെ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ സ്റ്റേഡിയമായി എസ്റ്റാഡിയോ ആസ്‌ടെക്ക മാറും.

ലാറ്റിൻ സംഗീതത്തിന്റെ രാജ്ഞി ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണാ ബോയും ചേർന്നാണ് മെക്സിക്കോയിലെ ഉദ്ഘാടന വേദിയിൽ പ്രധാന ആകർഷണമാകുക. ഈ ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ ഇവർ വേദിയിൽ ആദ്യമായി തത്സമയം ആലപിക്കും. ഇവരെ കൂടാതെ ജെ ബാൽവിൻ, ടൈല, പ്രശസ്ത മെക്സിക്കൻ റോക്ക് ബാൻഡ് മാനാ, അലജാൻഡ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ തുടങ്ങിയ വലിയൊരു താരനിരയും മെക്സിക്കോയിൽ അണിനിരക്കുന്നുണ്ട്. തുടർന്ന് ജൂൺ 12 വെള്ളിയാഴ്ച കാനഡയിലെ ടൊറന്റോയിലും യു.എസിലെ ലോസ് ആഞ്ചലസിലും അടുത്ത ഉദ്ഘാടന ചടങ്ങുകൾ നടക്കും. ടൊറന്റോയിൽ മൈക്കൽ ബൂബ്ലേ, അലാനിസ് മോറിസെറ്റ്, പലസ്തീനിയൻ താരം എലിയാന എന്നിവർ പാടുമ്പോൾ, വിനോദസഞ്ചാര തലസ്ഥാനമായ ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ പോപ്പ് താരം കാറ്റി പെറി, പ്രശസ്ത കെ-പോപ്പ് ബാൻഡായ ബ്ലാക്ക് പിങ്കിലെ ലിസ, ഫ്യൂച്ചർ, അനിറ്റ, റെമ എന്നിവർ കാണികളെ ആവേശത്തിലാഴ്ത്തും.

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് അതത് രാജ്യങ്ങളിലെ ഔദ്യോഗിക ലോകകപ്പ് ബ്രോഡ്കാസ്റ്റർമാർ വഴിയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഈ ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണാൻ സാധിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ബെഇൻ സ്പോർട്സ്  വഴിയും അമേരിക്കയിൽ ട്യൂബി, ഫോക്സ് സ്പോർട്സ് വഴിയും തത്സമയ സംപ്രേഷണം ലഭ്യമായിരിക്കും. ഓരോ രാജ്യത്തിന്റെയും തനതായ സംസ്കാരവും ഫുട്ബോളിന്റെ ആവേശവും കോർത്തിണക്കുന്ന ഈ മൂന്ന് ഉദ്ഘാടന ചടങ്ങുകളും കായിക ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിരുന്നായി മാറുമെന്നാണ് ഫിഫ വ്യക്തമാക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles