തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്ക് കത്ത് നല്കി. ബാർ കോഴ സംബന്ധിച്ച് പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മദ്യനയം രൂപീകരിക്കുന്നതിന് മുമ്പാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
മദ്യനയത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ടുകൊണ്ടാണ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നത്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടത്തുന്നതിന്റെ മുൻപ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവണത സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു