ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിലെ സാധാരണക്കാരുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശങ്ങൾ പ്രവഹിക്കുന്നു. “അമേരിക്കൻ പ്രസിഡന്റ് വെറുതെ പറയുന്നവനല്ല, പ്രവർത്തിക്കുന്നയാളാണ്; കാത്തിരുന്ന് കാണുക” എന്ന പേർഷ്യൻ ഭാഷയിലുള്ള സന്ദേശമാണ് ആയിരക്കണക്കിന് ഇറാനികൾക്ക് ലഭിച്ചത്. ഇതോടെ രാജ്യം ഒരു സൈനിക നീക്കത്തിന്റെ വക്കിലാണെന്ന ഭീതി പരന്നിരിക്കുകയാണ്. പുതിയ ആണവ കരാറിൽ ഒപ്പിടാൻ ഇറാന് ഇനി 15 ദിവസത്തെ സമയം മാത്രമാണ് ട്രംപ് നൽകിയിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ ‘പരിമിതമായ സൈനിക നടപടി’ ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉൾപ്പെടെയുള്ള വൻ സൈനിക സന്നാഹം അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. അജ്ഞാത സന്ദേശങ്ങൾ കൂടി എത്തിയതോടെ ഇറാനിലെ ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. അതേസമയം, സന്ദേശങ്ങൾക്ക് പിന്നിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണോ അതോ സൈബർ ആക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.



