വാഷിംഗ്ടൺ: ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് ഏതു നിമിഷവും തകർക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ ഈ എണ്ണ ഹബ്ബ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി ഈ പ്രസ്താവന നടത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് നൽകിയാൽ നിമിഷങ്ങൾക്കകം ഖാർഗ് ദ്വീപിനെ ഇല്ലാതാക്കാൻ യുഎസ് സൈന്യത്തിന് കരുത്തുണ്ടെന്ന് അവർ വ്യക്തമാക്കി.
ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് പ്രധാന കരയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപ് വഴിയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്ക ഖാർഗ് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണത്തിൽ ആളപായമില്ലെന്നും എണ്ണ കയറ്റുമതി സാധാരണ നിലയിൽ തുടരുന്നു എന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചത്. ലോകത്തെ ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ഖാർഗ് ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി സൈനിക നടപടികൾ വേഗത്തിലാക്കാൻ അമേരിക്ക തീരുമാനിച്ചതോടെ മേഖലയിൽ യുദ്ധഭീതി വർദ്ധിച്ചിരിക്കുകയാണ്. ഖാർഗ് ദ്വീപ് ലക്ഷ്യമിട്ടുള്ള നീക്കം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ പുതിയ നീക്കം ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.



