ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനവും ഭീഷണികളും തള്ളി ഇറാൻ. ഒരു വലിയ നാഗരികത ഇന്നുരാത്രിയോടെ അവസാനിക്കുമെന്ന ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനയ്ക്ക്, കായികബലം കൊണ്ട് ഒരു സംസ്കാരത്തെയും തോൽപ്പിക്കാനാവില്ലെന്ന് ഇറാൻ മറുപടി നൽകി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വന്നത്. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടുകൾ ദേശീയ താൽപ്പര്യങ്ങളിൽ അധിഷ്ഠിതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര മധ്യസ്ഥർ മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശങ്ങളിൽ ഇരുകൂട്ടരും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് സംഘർഷം വഷളായത്. പതിറ്റാണ്ടുകളായി തങ്ങൾ ഇത്തരം ഭീഷണികളെ അതിജീവിച്ചവരാണെന്നും അമേരിക്കയുടെ സൈനിക നീക്കങ്ങൾ ഫലം കാണില്ലെന്നും ഇറാന്റെ ഉന്നത പ്രതിനിധികൾ പ്രതികരിച്ചു. ട്രംപിന്റെ ഭീഷണി കേവലം രാഷ്ട്രീയ നാടകമാണെന്നും നയതന്ത്ര ചർച്ചകൾക്ക് നിലവിൽ പ്രസക്തിയില്ലെന്നുമാണ് ടെഹ്‌റാന്റെ നിലപാട്.



