വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തൽസ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ കോർട്ടസ് വീണ്ടും രംഗത്തെത്തി. ഇറാൻ വിഷയത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും ഇത് നിലവിലെ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും വരുത്തുന്നില്ലെന്ന് അവർ വ്യക്തമാക്കി. ഇറാനിലെ ജനതയ്ക്ക് നേരെ വംശഹത്യ നടത്തുമെന്ന് പ്രസിഡന്റ് ഭീഷണി മുഴക്കിയതായും ആ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായും അവർ ആരോപിച്ചു. രാജ്യത്തിന്റെ ക്ഷേമത്തെയും ലോകസമാധാനത്തെയും ഇനി കൂടുതൽ അപകടത്തിലാക്കാൻ കഴിയില്ലെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ കോർട്ടസ് പ്രഖ്യാപിച്ചു.
നാം വൻ ദുരന്തത്തിന്റെ വക്കിലാണെന്നും ഒന്നുകിൽ കാബിനറ്റോ അല്ലെങ്കിൽ കോൺഗ്രസോ ഇടപെട്ട് പ്രസിഡന്റിനെ ഉടൻ പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്രംപിന്റെ മാനസിക നിലയെയും തീരുമാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് ഇതിനോടകം തന്നെ ഡസൻ കണക്കിന് ഡെമോക്രാറ്റിക് പ്രതിനിധികൾ ഇംപീച്ച്‌മെന്റ് അല്ലെങ്കിൽ 25-ാം ഭേദഗതി പ്രകാരം പ്രസിഡന്റിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ഇവർ അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ‘ഇറാനിലെ ഒരു നാഗരികത തന്നെ ഇല്ലാതാക്കുമെന്ന’ ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് യുഎസ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയത്. ഇത് യുദ്ധക്കുറ്റമാണെന്നും ട്രംപ് ഭരണഘടനയ്ക്ക് ഭീഷണിയാണെന്നും കോർട്ടസ് ഉൾപ്പെടെയുള്ള പ്രതിനിധികൾ വാദിക്കുന്നു.



