ദുബൈ: ലെബനന് നേരെ ഇസ്രായേൽ തുടരുന്ന അതിശക്തമായ സൈനിക നീക്കങ്ങൾ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ദുർബലമായ വെടിനിർത്തൽ കരാറിന്റെ ഭാവി ചോദ്യചിഹ്നമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ലെബനൻ ഉൾപ്പെട്ടിട്ടില്ലെന്ന് അമേരിക്കയും ഇസ്രായേലും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ നീക്കം മേഖലയിലെ സമാധാനാന്തരീക്ഷത്തെ തകർക്കുമെന്ന ആശങ്ക ശക്തമാണ്.
ലെബനൻ മുന്നണിയെ കരാറിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയുള്ള നീക്കം ഇറാന്റെയും മറ്റ് പ്രാദേശിക സഖ്യകക്ഷികളുടെയും നിലപാടുകളിൽ മാറ്റം വരുത്തിയേക്കാം. നിലവിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തൽ പാളാനും വീണ്ടും വലിയൊരു യുദ്ധത്തിലേക്ക് മേഖലയെ നയിക്കാനും ഇസ്രായേലിന്റെ ഈ നിലപാട് കാരണമായേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലെബനനിൽ തുടരുന്ന ആക്രമണങ്ങൾ സമാധാന ഉടമ്പടിയുടെ വിശ്വാസ്യതയെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.



