തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ 133-ാമത് അംഗമായി മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഗൗരവമാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. സി.പി.എം പാളയം വിട്ട് യു.ഡി.എഫ് പിന്തുണയോടെ നിയമസഭയിലെത്തുകയും പ്രോട്ടേം സ്പീക്കറായി ചുമതലയേൽക്കുകയും ചെയ്ത മുതിർന്ന നേതാവ് ജി. സുധാകരന് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തുവെന്നത് ഈ ചടങ്ങിലെ വലിയൊരു രാഷ്ട്രീയ കൗതുകമായി മാറി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിറഞ്ഞ ചിരിയോടെ സ്പീക്കറുടെ ഡയസിലെത്തിയ പിണറായി വിജയൻ ജി. സുധാകരന് കൈകൊടുക്കുകയും അദ്ദേഹത്തിന്റെ തോളിൽ തട്ടുകയും ചെയ്തു. സുധാകരൻ തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
സി.പി.എമ്മുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്ന ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫ് പിന്തുണയോടെയാണ് ഇത്തവണ സഭയിലെത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സി.പി.എം സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായ എച്ച്. സലാമിനെ നിഷ്പ്രഭനാക്കി 27,935 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് സുധാകരൻ അമ്പലപ്പുഴയിൽ വിജയം കൊയ്തത്. ആകെ 75,184 വോട്ടുകൾ നേടിയ സുധാകരന്റെ ഈ അട്ടിമറി വിജയം സി.പി.എം നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. തന്നെ വിലകൽപ്പിക്കാതിരുന്ന പാർട്ടി നേതൃത്വത്തിന് താൻ ആരാണെന്ന് തെളിയിക്കുന്നതായിരുന്നു സുധാകരന്റെ ഈ വിജയം.
രാഷ്ട്രീയത്തിൽ താൻ ആരോടും വ്യക്തിപരമായ ശത്രുത സൂക്ഷിക്കാറില്ലെന്ന് കഴിഞ്ഞ ദിവസം ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയനും എം.വി. ഗോവിന്ദനും ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വീണ്ടും എം.എൽ.എയായി എത്തുന്നതിൽ സന്തോഷമുണ്ടെന്നും, തനിക്ക് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ചുള്ള അനാവശ്യ ചർച്ചകളിൽ താല്പര്യമില്ലെന്നും സുധാകരൻ പ്രതികരിച്ചു. 63 വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ച താൻ രാജിവെക്കുകയോ അംഗത്വം പുതുക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



