വെടിനിർത്തൽ തകർന്നു; ഇറാന് നേരെ യുഎസിന്റെ അതിശക്തമായ വ്യോമാക്രമണം

ടെഹ്റാൻ/വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ചിരുന്ന താൽക്കാലിക ധാരണാപത്രവും ദുർബലമായ വെടിനിർത്തൽ കരാറും പൂർണ്ണമായി ലംഘിച്ചുകൊണ്ട്, കഴിഞ്ഞ രണ്ട് ദിവസമായി ഇറാന് നേരെ യുഎസ് സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം. മുൻ ദിവസത്തെ അപേക്ഷിച്ച് ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വളരെ വലുതായിരുന്നുവെന്നും രാജ്യത്തിന്റെ തെക്കുകിഴക്കൻ നഗരങ്ങളിലേക്ക് വരെ ആക്രമണം വ്യാപിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ തന്ത്രപ്രധാനവും ജിയോസ്ട്രാറ്റജിക് പ്രാധാന്യമുള്ളതുമായ നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസ് സെൻട്രൽ കമാൻഡിന്റെ ഈ നീക്കം.

ഹോർമോസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രധാന തുറമുഖ നഗരമായ സിരിക് , ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഹോർമോസ് കടലിടുക്കിലെ ഇറാന്റെ മേധാവിത്വത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിരികിലെ താവളങ്ങളെ അമേരിക്ക ലക്ഷ്യമിട്ടത്. ഇതിന് പുറമെ അബു മൂസ ദ്വീപ്, ജാസ്ക് , ഖേഷ്ം ദ്വീപ് തുടങ്ങിയ തെക്കൻ തീരപ്രദേശങ്ങളിലും വലിയ തോതിൽ സ്ഫോടനങ്ങളുണ്ടായി. ഇതിൽ ചിലത് അമേരിക്കൻ മിസൈലുകൾ പതിച്ചതിനെ തുടർന്നാണെങ്കിൽ, മറ്റുള്ളവ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾസജീവമായതിനെ തുടർന്നുണ്ടായതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കുകിഴക്കൻ നഗരമായ കൊനാരകിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറാൻഷഹറിലെ വിമാനത്താവള സൗകര്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാന തുറമുഖ നഗരമായ ചബഹാറിൽ കപ്പൽത്തുറകൾ, സൈനിക-സിവിലിയൻ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് കടുത്ത ബോംബാക്രമണമാണ് നടന്നത്. അതേസമയം, തെക്കുപടിഞ്ഞാറൻ മേഖലയിലെ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ പ്രധാന ആണവനിലയം സ്ഥിതി ചെയ്യുന്ന നഗരമാണിത് എന്നതിനാൽ ഈ ആക്രമണം അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ആണവനിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കിയെങ്കിലും, ബുഷെഹറിലെ വിവിധയിടങ്ങളിൽ വ്യാപകമായി നടന്ന ആക്രമണങ്ങൾ വലിയ രീതിയിലുള്ള ആളപായത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.

 

Related Articles

- Advertisement -spot_img

Latest Articles