അബൂ ഉബൈദയുടെയും മുഹമ്മദ് സിൻവാറിന്റെയും മരണം സ്ഥിരീകരിച്ചു; ഹമാസിന് പുതിയ വക്താവ്

ഗസ്സ: ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബൂ ഉബൈദയും മുതിർന്ന നേതാവ് മുഹമ്മദ് സിൻവാറും കൊല്ലപ്പെട്ടതായി ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിലൂടെയാണ് ഹമാസ് ഈ വിവരം പുറത്തുവിട്ടത്.

ഹമാസ് മുൻ തലവൻ യഹിയ സിൻവാറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവാർ. അബൂ ഉബൈദ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹുദൈഫ സമീർ അബ്ദുള്ള അൽ കഹ്‌ലൗത്ത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി. മുഹമ്മദ് ഷബാന, ഹകം അൽ ഇസ്സി, റായിദ് സാദ് എന്നീ നേതാക്കളും ഇവർക്കൊപ്പം കൊല്ലപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.

നേരത്തെ ഓഗസ്റ്റിൽ ഗസ്സ സിറ്റിയിലെ റിമാൽ മേഖലയിൽ നടന്ന ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായി സൂചനകളുണ്ടായിരുന്നെങ്കിലും ഹമാസ് അന്ന് ഇത് സ്ഥിരീകരിച്ചിരുന്നില്ല. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. 2005-ൽ ഇസ്രായേൽ ഗസ്സയിൽ നിന്ന് പിന്മാറിയത് മുതൽ ഫലസ്തീൻ പോരാട്ടത്തിന്റെ ഔദ്യോഗിക ശബ്ദമായിരുന്നു അബൂ ഉബൈദ.

യുദ്ധവിവരങ്ങളും വെടിനിർത്തൽ സംബന്ധിച്ച കാര്യങ്ങളും പുറംലോകത്തെ അറിയിച്ചിരുന്നത് മുഖം മറച്ചെത്തുന്ന ഇദ്ദേഹമായിരുന്നു. അബൂ ഉബൈദയുടെ മരണത്തെത്തുടർന്ന് ഖസ്സാം ബ്രിഗേഡ്‌സിന് പുതിയ വക്താവിനെ തിരഞ്ഞെടുത്തതായും ഹമാസ് അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles