സമാധാന നീക്കങ്ങൾ തകിടം മറിയുന്നു; ഇസ്രായേൽ ആഗ്രഹിക്കുന്നത് അവസാനിക്കാത്ത യുദ്ധമെന്ന് പാകിസ്താൻ

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തിയ നയതന്ത്ര നീക്കങ്ങൾ ലക്ഷ്യം കാണാതെ തകരുന്നതായി റിപ്പോർട്ട്. സമാധാനത്തിനായുള്ള കൃത്യമായ നിർദ്ദേശങ്ങൾ മേശപ്പുറത്തുണ്ടെന്നും സംഘർഷം ലഘൂകരിക്കപ്പെടുമെന്നും ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പാകിസ്താൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ തുടർന്നുണ്ടായ നാല് നിർണ്ണായക സംഭവങ്ങൾ ഈ പ്രതീക്ഷകളെല്ലാം പെട്ടെന്ന് തകിടം മറിച്ചു. ഇറാനിലെ റെയിൽവേ ശൃംഖലയ്ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം, ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിന് നേരെയുണ്ടായ പ്രത്യാക്രമണം, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള കടന്നാക്രമണം എന്നിവയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുമാണ് സമാധാന ശ്രമങ്ങളെ പൂർണ്ണമായും വഴിമുട്ടിച്ചത്.

ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനുള്ളിലും (IRGC) അമേരിക്കൻ ഭരണകൂടത്തിനുള്ളിലും സമാധാന നീക്കങ്ങളെ എതിർക്കുന്ന വിഭാഗങ്ങളുണ്ടെന്ന് പാക് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ പ്രതിസന്ധിയിലെ ഏറ്റവും വലിയ തടസ്സം ഇസ്രായേലാണെന്നാണ് പാകിസ്താന്റെ വിലയിരുത്തൽ. അമേരിക്ക ഈ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്നും, മേഖലയെ മുഴുവൻ ബാധിക്കുന്ന രീതിയിൽ സംഘർഷം വ്യാപിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പാക് ഉദ്യോഗസ്ഥൻ ആരോപിച്ചു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ പുതിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടത് മേഖലയെ വലിയൊരു യുദ്ധഭീതിയിലേക്കാണ് നയിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles