റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി, നെല്ലിക്കാട് സ്വദേശി ശബ്നം മൻസിലിൽ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരണപ്പെട്ടത്. പാലക്കാട് സ്വദേശിയായ ഷനൂബ് മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷരീഫ് അതിരുപ്പ – ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപമുള്ള സലാം എന്ന സ്ഥലത്ത് ക്വാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് വണ്ടി മറിയുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ഔദ്യോഗിക തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി അടുത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. മരണവിവരമറിഞ്ഞ് റിയാദിലെയും ഖസീമിലെയും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.



