പത്തനംതിട്ട: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട് പോകുന്നതിനിടെ, മദ്യപിച്ച് വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിവിരുദ്ധ സ്ക്വാഡിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര സസ്പെൻഷൻ. പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ഔദ്യോഗിക പൊലീസ് ജീപ്പ് റോഡിലെ മറ്റ് വാഹനങ്ങളിൽ ഇടിക്കുന്ന രീതിയിൽ അതീവ അപകടകരമായി പാഞ്ഞുപോയത്.
പൊലീസുകാരുടെ അശ്രദ്ധമായ ഡ്രൈവിങ് കണ്ട് പ്രകോപിതരായ നാട്ടുകാർ ജീപ്പ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നാട്ടുകാർ വളഞ്ഞതോടെ ഭയന്ന പൊലീസുകാരിൽ ഒരാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അമിത മദ്യപാനം മൂലം നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തി. ലഹരി വേട്ടയ്ക്കായി നിയോഗിക്കപ്പെട്ടവർ തന്നെ മദ്യപിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയായതിനെതിരെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയർന്നത്. ജനരോഷം ശക്തമായതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് മൂവർക്കുമെതിരെ ഉടനടി സസ്പെൻഷൻ നടപടി സ്വീകരിച്ചത്.



